അസ്സലാമു അലൈക്കും,

യോഗ്യനായ ഒരു ശൈഖില്‍ നിന്ന് ദിക്ര്‍ സ്വീകരിച്ച് ഹൃദയം സംസ്‌കരിക്കുമ്പോള്‍ മാത്രമേ പരിപൂര്‍ണ്ണ മുസ്‌ലിമാവുകയുള്ളൂ .
ത്വരീഖത്ത് നല്‍കുന്ന ശൈഖുമാര്‍ക്ക് ചില നിബന്ധനകളുണ്ട് . കിതാബോതിയത് കൊണ്ടോ പ്രഭാഷണങ്ങള്‍ കേട്ടത് കൊണ്ടോ ഒരാള്‍ ശൈഖാവില്ല . അയോഗ്യരായ ആളുകള്‍ ശൈഖ് ചമഞ്ഞ് രംഗത്ത് വരുന്നത് സമൂഹത്തെ നാശത്തിലേക്ക് നയിക്കാനും അവരെ വഞ്ചിക്കാനുമാണ് . ഇത്തരം വ്യാജ ശൈഖുമാരെ സൂക്ഷിക്കണം. കാമിലായ ശൈഖുമാരില്‍ നിന്നോ അവരില്‍ നിന്ന് സമ്മതം ലഭിച്ചവരില്‍ നിന്നോ ദിക്ര്‍ സ്വീകരിക്കാനും അവരിലൂടെ കരാര്‍ പുതുക്കാനുമാണ് നാം ശ്രമിക്കേണ്ടത് .

ഗീബത്ത് ഇസ്‌ലാം വിലക്കിയ കാര്യമാണ് . ഒരാളുടെ ന്യുനത നാം മറച്ചു വെച്ചാല്‍ നമ്മുടെ എഴുപത് ന്യുനതകള്‍ അല്ലാഹു മറച്ചു വെക്കും. ഇന്ന് പ്രസവിച്ച കുട്ടിയോട് മാതാവിനുള്ള സ്നേഹത്തേക്കാള്‍ വലിയ സ്നേഹമാണ് അല്ലാഹുവിന്ന്‍ ആദം സന്തതികളോടുള്ളത് . അല്ലാഹു റഹ്മാനാണ് . ഈ വിശേഷണം അല്ലാഹുവിന്ന്‍ ഉണ്ടായത് കൊണ്ടാണ് അവനെ ധിക്കരിക്കുന്നവര്‍ക്ക് ദുന്യാവില്‍ ജീവിക്കാന്‍ കഴിയുന്നത് .

അവസാനം നന്നാക്കാനാണ് നാം ശ്രമിക്കേണ്ടത് . നൂറ് വര്‍ഷം ഇബാദത്ത് ചെയ്ത് ജീവിച്ചാലും ഈമാനില്ലാതെ മരിച്ചാല്‍ ശാശ്വത നരകമാണ് കാത്തിരിക്കുന്നത് . ഈ ലോകത്തെ ചെറിയ ബുദ്ധിമുട്ട് പോലും സഹിക്കാന്‍ കഴിയാത്തവര്‍ക്ക് നരകം എങ്ങനെ സഹിക്കാനാവും.. അവസാനം നന്നാവണമെങ്കില്‍ നമ്മുടെ ജീവിതം നന്നാവണം. അകവും പുറവും തഖ്‌വ ഉണ്ടാകുമ്പോള്‍ മാത്രമാണ് ജീവിതം നന്നാകുന്നത് .

അല്ലാഹുവിന്റെ ദിക്ക് റാണ്  വലിയതെന്ന് എല്ലാ വെള്ളിയാഴ്ച്ചയും നാം മിമ്പറില്‍ നിന്ന് കേള്‍ക്കുന്നു. വിശ്വാസിയുടെ ഇരുപത്തിനാല് മണിക്കൂറും അല്ലാഹുവിനെ ഓര്‍ക്കാനുള്ളതാണ് . പരലോകത്ത് ഓരോ ശ്വാസത്തിനും കണക്ക് പറയേണ്ടിവരും.

ആത്മാക്കളുടെ ലോകത്തെ രണ്ട് കരാറുകളെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട് . ആദ്യത്തെ കരാര്‍ എല്ലാ മനുഷ്യരെയും കൊണ്ട് നടത്തിച്ചതാണ് . അത് ഓര്‍മ്മിപ്പിക്കാനാണ്‌ ഒരുലക്ഷത്തി ഇരുപത്തിനാലായിരം നബിമാര്‍ വന്നത് . രണ്ടാമത്തേത് നബിമാര്‍ നടത്തിയ കരാറാണ് . അവസാനം വരുന്ന നബിയെ വിശ്വസിക്കണമെന്നും അംഗീകരിക്കണമെന്നുമുള്ളതാണ് ആ കരാര്‍ .

നബി( സ ) തങ്ങള്‍ എല്ലാ നബിമാരുടെയും നേതാവാണ്‌ . അവിടുത്തെ കരങ്ങളിലാണ് ലിവാഹുല്‍ ഹംദ് . അല്ലാഹുവും റസൂലും പറഞ്ഞതനുസരിച്ചാണ് ജീവികേണ്ടത് . ഇതിനു വിപരീതമായിട്ടാണ് പല സംഘടനകളും നേതാക്കളും പ്രവര്‍ത്തിക്കുന്നത് . അവര്‍ രണ്ട് ലോകത്തും ഖേദിക്കേണ്ടി വരും. ആദ്യം പരലോക രക്ഷ തേടിപ്പിടിക്കാനാണ് ബുദ്ധിമാന്മാര്‍ ശ്രമിക്കേണ്ടത് .

ഗൗസുല്‍ അഅ്ളം ഒരിക്കല്‍ പറഞ്ഞു: അവസാന കാലത്ത് പണ്ഡിതരുടെ അറിവ് ഹല്‍ക്ക് വിട്ട് താഴോട്ട് ഇറങ്ങുകയില്ല . ഇന്ന് അറിവ് നാവിലേയുള്ളൂ . പ്രവര്‍ത്തനത്തിലില്ല .
ഈമനിലായി മരിക്കാന്‍ ശൈഖ് വേണം. ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ശൈത്വാനാണ് . ശൈത്വാന്‍ ശൈഖായി വന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്ന്‍ ആലോചിക്കുന്നത് നല്ലതാണ് .